സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം രാഷ്ട്രീയ പോരാട്ടം നടക്കുന്ന ജില്ല തീർച്ചയായും കോഴിക്കോട് തന്നെയായിരിക്കും. തിരഞ്ഞെടുപ്പിലേക്ക് അടുക്കുംതോറും ജില്ലയിലെ തിരഞ്ഞെടുപ്പ് ചൂട് അത്യധികം ഉച്ചസ്ഥായിലെത്തിയിരിക്കുകയാണ്. ഓരോ വോട്ടും നിർണായകമാകുമെന്നതിനാൽ തെരുവുകളിലും കവലകളിലും വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് മുന്നണികളും സ്ഥാനാർത്ഥികളും.
നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തെ നെഞ്ചോട് ചേർക്കുകയും ലോക്സഭയിൽ വലത്തോട്ട് മാറുകയും ചെയ്യുന്നതാണ് കാലങ്ങളായി കോഴിക്കോടിന്റെ പതിവ്. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റമാണ് ഇത്തവണത്തെ മത്സരത്തെ പ്രവചനാതീതമാക്കുന്നത്. കോർപ്പറേഷനിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ച എൻ.ഡി.എയും കൂടി എത്തുന്നതോടെ തിരഞ്ഞെടുപ്പ് രംഗം അതീവ സങ്കീർണമാവുകയാണ്.



