കൊളംബോ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ഇന്ധന പ്രതിസന്ധിയെ തുടർന്ന് ഇന്ത്യ നൽകിയ സഹായത്തിന് നന്ദി അറിയിച്ച് ശ്രീലങ്ക. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നന്ദി അറിയിച്ചു.
ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി. 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും തന്റെ നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിലൂടെയാണ് ശ്രീലങ്കൻ പ്രസിഡന്റിന്റെ നന്ദി പ്രകടനം.
ശ്രീലങ്കയ്ക്ക് 38,000 മെട്രിക് ടൺ പെട്രോളിയം നൽകിയാണ് ഇന്ത്യൻ സഹായം. ഇന്ധനവുമായി കപ്പൽ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. അടിയന്തര ഇന്ധന വിതരണത്തിന് ശ്രീലങ്കൻ പ്രതിപക്ഷ പാർട്ടി സമാഗി ജന ബലവേഗയുടെ നേതാവ് സജിത്ത് പ്രേമദാസും ഇന്ത്യയോട് നന്ദി പറഞ്ഞു.
20,000 മെട്രിക് ടൺ ഡീസലും 18,000 മെട്രിക് ടൺ പെട്രോളുമാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ധന വിതരണത്തിൽ ശ്രീലങ്കയ്ക്ക് തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് സഹായം. ഇന്ധന ദൗർലഭ്യതയെ തുടർന്ന് ശ്രീലങ്ക ഇന്ത്യയോട് അടിയന്തര സഹായം അഭ്യർഥിച്ചിരുന്നു.



