ചങ്ങനാശേരി: വിദേശഫണ്ട് സ്വീകരിക്കല്‍ നിയമ (എഫ്സിആര്‍എ) ഭേദഗതി ബിൽ ജനാധിപത്യ വ്യവസ്ഥയില്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഈ വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നും കെസിബിസി സെക്രട്ടറി ജനറലും ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പുമായ മാര്‍ തോമസ് തറയില്‍. അതിരൂപത ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ച്ബിഷപ് വിഷയത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
ഇക്കാര്യത്തില്‍ നിലവില്‍ നിയമങ്ങളുണ്ടായിട്ടും വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ സംശയമുണ്ട്. കേരള കത്തോലിക്കാ മെത്രാന് സമിതിയും ഭാരത മെത്രാന് സമിതിയും ഈ വിഷയം പ്രസ്താവനകളിലൂടെ അറിയിച്ചിട്ടുണ്ട്. ഈ വിഷയം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി സംഭാഷണം നടത്താനും ആലോചനയുണ്ട്.
വിദേശ സഹായം എന്തോ കുഴപ്പം പിടിച്ചതാണ് എന്ന മനോഭാവം സര്‍ക്കാരിനുണ്ട്. വിദേശത്ത് ജോലിചെയ്യുന്നവര്‍ ഭാരതത്തിലെയും കേരളത്തിലെയും ട്രസ്റ്റിനു കൊടുക്കുന്ന സഹായങ്ങളും വിദേശ സഹായമാണ്. സഭ വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ട്, സ്വീകരിക്കുന്നുമുണ്ട്. അതുകൊണ്ടാണ് ഇന്ത്യയുടെ ചെറിയ ഗ്രാമങ്ങളില്‍പോലും വിദ്യാലയങ്ങളും ആരോഗ്യപരിചരണ സ്ഥാപനങ്ങളും കൊണ്ടുവരാന്‍ കഴിഞ്ഞത്.
അതൊരു നല്ല കാര്യമായി കരുതുന്നതിനു പകരം ദേശവിരുദ്ധപ്രവര്‍ത്തനം എന്ന നിലയില്‍ കാണുന്നത് സങ്കടകരമായ കാര്യമാണ്.
വിദേശ ട്രസ്റ്റുകള്‍ സഹായിക്കാന്‍ ശ്രമിക്കുന്നത് ഭാരതത്തിലെ കാരുണ്യ പ്രവര്‍ത്തനങ്ങളെയാണ്. ഭിന്നശേഷിക്കാര്‍, തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍, മാനസികന്യൂനതയുള്ളവര് തുടങ്ങിയവര്‍ക്കുള്ള ഭവനങ്ങള്‍ ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനുമാണ് വിദേശസഹായം ലഭിക്കുന്നത്. വിദേശികള്‍ അവരുടെ സമ്പത്തിന്റെ ഒരുവിഹിതം പാവപ്പെട്ട രാജ്യങ്ങളിലെ കരുണ അര്‍ഹിക്കുന്നവര്‍ക്കായി നല്‍കുന്നതും വിദേശ ഫണ്ടാണ്.
ആരാധനാലയങ്ങള്‍ നിര്‍മിക്കാനും ഫണ്ട് ലഭിക്കാറുണ്ട്. അവര്‍ വെറുതേ തരുന്നതല്ല, വ്യക്തമായ ലക്ഷ്യങ്ങളിലൂടെയും മാനദണ്ഡങ്ങളിലൂടെയും മാത്രമാണ് ഫണ്ട് നല്‍കുന്നത്. ഇതു കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് അവര്‍ നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യും. നിയമപരമായി സഭയുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇവയൊക്കെ നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നത്. അല്ലെങ്കില്‍ മുമ്പേതന്നെ ഈ സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ റദ്ദുചെയ്യപ്പെടുമായിരുന്നു.
പുതിയ വ്യവസ്ഥകൾ എഫ്സിആര്‍എ നിയമത്തിന്റെ പരിധിയിലേക്ക് മാറ്റപ്പെടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. വിദേശഫണ്ട് വിനിയോഗിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച വിദ്യാലയങ്ങളും ആരാധനാലയങ്ങളും ഏറ്റെടുക്കാനും അവ വിറ്റ് ഫണ്ട് രൂപീകരിക്കാനും പുതിയനിയമം അനുശാസിക്കുന്നു.
രാജ്യത്തെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സമൂഹത്തിനുമേല്‍ ഇത്തരം നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനധിപത്യ വ്യവസ്ഥിതിക്ക് യോജിക്കുന്നതല്ല. ഇതൊക്കെ എന്തിനുവേണ്ടിയാണെന്ന് മനസിലാകുന്നില്ല. വിദേശ ഫണ്ട് ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച ക്രൈസ്തവസഭയുടെ സ്ഥാപനങ്ങള്‍ നാനാജാതി മതസ്ഥര്‍ക്ക് നിര്‍ലോപമായ സേവനം ചെയ്തിട്ടുണ്ട്.
പൊടുന്നനെ സൃഷ്ടിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങളുടെയെല്ലാം ലൈസന്‍സ് റദ്ദ്ചെയ്ത് പിടിച്ചെടുത്ത് വിറ്റ് തുക കണ്ടുകെട്ടാനുള്ള നിയമം പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ പാര്‍ലമെന്റംഗങ്ങളെ ബന്ധപ്പെട്ടപ്പോള്‍ അവർ പലരും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലാണ്.
പലര്‍ക്കും പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍പോലും പങ്കെടുക്കാൻ കഴിഞ്ഞില്ല. ചര്‍ച്ചകള്‍പോലുമില്ലാതെ നിയമം പാസാക്കിയെടുക്കാനാണോ ഇത്തരമൊരു അവസരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ ബിൽ പാര്‍ലമെന്റില്‍ കൊണ്ടുവന്നതെന്നതിലും സംശയമുണ്ടെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.



