റാഞ്ചി: ജാർഖണ്ഡിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു നശിപ്പിച്ചു. സിംദേഗ ജില്ലയിലാണ് സംഭവം.
ഒഡീഷ സ്വദേശിയായ ശിവ സാഹു(30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 11 ന് സിംദേഗയ്ക്ക് സമീപമുള്ള ജൽദേഗ പോലീസ് സ്റ്റേഷൻ പരിധിയിലെ തിക്ര വനത്തിൽ നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രതികളിൽ ഒരാളുമായി സാഹുവിന്റെ ഭാര്യയ്ക്ക് സൗഹൃദമുണ്ടായിരുന്നു. ശിവ സാഹു നാളുകളായി ഭാര്യയെ പീഡിപ്പിച്ചു വരികയായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ പ്രതി കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് സിംദേഗ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ബൈജു ഒറാവോൺ പറഞ്ഞു.
മാർച്ച് 10 ന്, മൂവരും സാഹുവിനെ തട്ടിക്കൊണ്ടുപോയി ജാർഖണ്ഡിലെ വനമേഖലയിൽ എത്തിച്ച് കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന്, തെളിവ് നശിപ്പിക്കാൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി എസ്ഡിപിഒ പറഞ്ഞു.
സഞ്ജയ് കെർകെട്ട (38), ബുധു ലോഹ്ര (38), കിഷോർ കെർകെട്ട (35) എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.



