സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന മറ്റൊരു സാമ്പത്തിക പ്രഹരം കൂടി വരുന്നു. രാജ്യത്ത് ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില ഏപ്രിൽ ഒന്ന് മുതൽ വർദ്ധിക്കുമെന്ന ഔദ്യോഗിക റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പനി, വിട്ടുമാറാത്ത വേദനകൾ, വിവിധ അണുബാധകൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന അടിസ്ഥാന മരുന്നുകളുടെ വിലയിലാണ് ഈ വർദ്ധനവ് പ്രതിഫലിക്കുക. നാഷണൽ ലിസ്റ്റ് ഓഫ് എസൻഷ്യൽ മെഡിസിൻസിൽ (NLEM) ഉൾപ്പെട്ടിട്ടുള്ള ആയിരത്തിലധികം മരുന്നുകൾക്ക് ഏകദേശം 0.6 ശതമാനത്തോളം വില വർദ്ധനവാണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (NPPA) അനുവദിച്ച് നൽകിയിരിക്കുന്നത്.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേശക വിഭാഗം നൽകിയ മൊത്തവില സൂചികയുടെ  അടിസ്ഥാനത്തിലാണ് ഈ വില വർദ്ധനവ് നടപ്പിലാക്കുന്നത്. 2024-ലെ സമാന കാലയളവിനെ അപേക്ഷിച്ച് 2025-ൽ മൊത്തവില സൂചികയിൽ 0.64956 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ മരുന്ന് നിർമ്മാണ കമ്പനികൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില പരിമിതമായ തോതിൽ വർദ്ധിപ്പിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. എൻ.പി.പി.എയുടെ ഈ തീരുമാനം രാജ്യത്തുടനീളമുള്ള ഫാർമസി ശൃംഖലകളെയും ചില്ലറ വിൽപ്പനക്കാരെയും ഒരേപോലെ ബാധിക്കും. ഓരോ വർഷവും വില പരിഷ്കരിക്കാനുള്ള നിയമപരമായ അനുമതിയുടെ അടിസ്ഥാനത്തിലാണ് മരുന്നുകളുടെ വില വർദ്ധിപ്പിക്കുന്നതെങ്കിലും നിലവിലെ സാമ്പത്തിക ചുറ്റുപാടിൽ ഇത് ജനങ്ങൾക്ക് ഇരട്ട പ്രഹരമായി മാറിയിരിക്കുകയാണ്.

ഏപ്രിൽ ഒന്ന് മുതൽ വില കൂടുന്ന മരുന്നുകളുടെ പട്ടികയിൽ നിത്യേന ഉപയോഗിക്കുന്ന നിരവധി മരുന്നുകൾ ഉൾപ്പെടുന്നുണ്ട്. പനിക്കും ശരീരവേദനയ്ക്കും വ്യാപകമായി ഉപയോഗിക്കുന്ന പാരസിറ്റമോൾ, ബാക്ടീരിയൽ അണുബാധകൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന അസിത്രോമൈസിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ എന്നിവ ഈ പട്ടികയിലുണ്ട്.

കൂടാതെ വിളർച്ച പരിഹരിക്കാനുള്ള മരുന്നുകൾ, വൈറ്റമിൻ ഗുളികകൾ, വിവിധ ധാതുലവണങ്ങൾ അടങ്ങിയ സപ്ലിമെന്റുകൾ എന്നിവയ്ക്കും വില കൂടും. കോവിഡ് ചികിത്സയിൽ ഫലപ്രദമെന്ന് കണ്ടെത്തിയ ചില മരുന്നുകളും സ്റ്റിറോയിഡുകളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും നിത്യവും മരുന്ന് കഴിക്കേണ്ടി വരുന്ന പ്രായമായവർക്കും ഈ വിലക്കയറ്റം വലിയൊരു വെല്ലുവിളിയായി ഉയർന്നു വരികയാണ്.

ആഗോളതലത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പ്രത്യേകിച്ച് ഇറാൻ മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും മരുന്ന് വിപണിയെ വല്ലാതെ ഉലച്ചിട്ടുണ്ട്. മരുന്ന് നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തടസ്സപ്പെട്ടതും അവയുടെ വില കുതിച്ചുയർന്നതും ഇന്ത്യയിലെ ഔഷധ നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി.

നിർമ്മാണച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇപ്പോൾ അനുവദിച്ചിട്ടുള്ള 0.6 ശതമാനം വർദ്ധനവ് തങ്ങൾക്ക് ഒട്ടും പര്യാപ്തമല്ലെന്നാണ് ഫാർമസ്യൂട്ടിക്കൽ വ്യവസായ പ്രതിനിധികൾ വ്യക്തമാക്കുന്നത്. മരുന്ന് നിർമ്മാണത്തിനുള്ള പ്രധാന രാസവസ്തുക്കളുടെയും സോൾവെന്റുകളുടെയും വിലയിൽ കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടയിൽ 30 മുതൽ 35 ശതമാനം വരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

മരുന്ന് വിപണിയിലെ പുതിയ കണക്കുകൾ പ്രകാരം ഗ്ലിസറിൻ വിലയിൽ 64 ശതമാനത്തിന്റെ വർദ്ധനവുണ്ടായപ്പോൾ പാരസിറ്റമോളിന്റെ അസംസ്കൃത വസ്തുക്കൾക്ക് 25 ശതമാനവും സിപ്രോഫ്ലോക്സാസിന് 30 ശതമാനവും വില വർദ്ധിച്ചു. മരുന്നുകൾ പായ്ക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പോളി വിനൈൽ ക്ലോറൈഡ് (PVC), അലുമിനിയം ഫോയിൽ എന്നിവയുടെ വിലയിൽ 40 ശതമാനത്തോളം വർദ്ധനവ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിറപ്പുകൾക്കും ഡ്രോപ്പുകൾക്കുമായി ഉപയോഗിക്കുന്ന പ്രൊപ്പിലീൻ ഗ്ലൈക്കോൾ പോലുള്ള ലായനികളുടെ വിലയും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ ഉൽപ്പാദനച്ചെലവ് നികത്താൻ കൂടുതൽ ശക്തമായ വില വർദ്ധനവ് അനുവദിക്കണമെന്ന ആവശ്യവുമായി ഫാർമ ലോബികൾ എൻ.പി.പി.എയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇത് വരും ദിവസങ്ങളിൽ മരുന്ന് വില വീണ്ടും ഉയരാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.