കൊച്ചി: പാതാളം എടയാര്‍ വ്യവസായ മേഖലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ബിനാനിപുരം പോലീസാണ് കേസ് എടുത്തിരിക്കുന്നത്. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും.

കമ്പനിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. പിജി ലൂബ്രിക്കന്‍സ് എന്ന ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ബിഹാര്‍ സ്വദേശിയായ ശത്രുഘ്‌നന്‍ മുഖ്യ (45) എന്നയാളാണ് മരിച്ചത്. ബോയിലര്‍ പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്നാണ് തീപിടിത്തം ഉണ്ടായത്.

ചോര്‍ച്ച അടയ്ക്കാനായി കമ്പനിക്ക് ഉള്ളിലേക്ക് പോയ സമയത്താണ് ശത്രുഘ്‌നന്‍ മുഖ്യ അപകടത്തില്‍ പെട്ടത്. ഏലൂരില്‍ നിന്നുള്‍പ്പെടെ എട്ടോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചത്.

ബന്ധുക്കള്‍ എത്തി ആളെ കാണാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളി ഉള്ളില്‍ കുടുങ്ങിയ വിവരം അറിയുന്നത്. കത്തിക്കരിഞ്ഞ നിലയിലാണ് ഇയാളുടെ മൃതദേഹം ഫയര്‍ഫോഴ്‌സ് അധികൃതര്‍ കണ്ടെത്തിയത്. സമാനമായ സാഹചര്യങ്ങളില്‍ കളമശേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കമ്പനികളില്‍ മുമ്പും തീപിടിത്തം ഉണ്ടായിട്ടുണ്ട്.