കൊല്ലം: ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.എൻ. ബാലഗോപാൽ. ഖജനാവിലെ പൂച്ച പെറുന്നത് നല്ല കറൻസിയാണെന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
ഡിഎ കുടിശിക ആദ്യ ഗഡു തീർക്കാൻ പതിനായിരം കോടി രൂപ നീക്കി വച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന് കണക്കറിയാത്തതുകൊണ്ടല്ല. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആരോപണം ഉന്നയിക്കുന്നതാണ്. എൽഡിഎഫ് വീണ്ടും വരുമെന്നും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പല മണ്ഡലങ്ങളിലും ബിജെപി – കോൺഗ്രസ് ഡീലുണ്ട്. ബിജെപിയുമായി ഡീൽ ഉണ്ടാക്കുന്ന മുന്നണിയല്ല എൽഡിഎഫ്. ബിജെപിക്ക് വോട്ടു മറിക്കുന്നത് കോൺഗ്രസാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് കോൺഗ്രസ് വോട്ടു മറിച്ചെന്നും ബാലഗോപാൽ പറഞ്ഞു.



