കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബിജെപി ജയിക്കുമായിരുന്നെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ശോഭ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നെങ്കിൽ ബിജെപി സംസ്ഥാന ഭരണം പിടിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ സ്ഥാനാർഥികളായ വി.കെ. സജീവൻ, നവ്യാ ഹരിദാസ്, അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവരുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി. ശോഭ അന്ന് ജയിച്ചിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടാവുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം. ബിജെപിക്കെതിരായ ഡീൽ ആരോപണത്തെയും സുരേഷ് ഗോപി പരിഹസിച്ചു. ‘ഡീൽ’ അല്ല ‘പീൽ’ എന്നാണ് സുരേഷ്ഗോപി ആരോപണത്തെ പരിഹസിച്ചത്.



