അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട് 26 ദിവസങ്ങൾ പിന്നിടുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുത്തനെ ഇടിയുമ്പോഴും ഇസ്രായേലിൽ മറ്റൊരു ‘സ്വർണ്ണം’ തേടുകയാണ് ജനങ്ങൾ. അത് വിലപിടിപ്പുള്ള ലോഹമല്ല, മറിച്ച് സമാധാനപരമായ ഒരു രാത്രിയുറക്കമാണ്. കഴിഞ്ഞ 26 ദിവസമായി ഇസ്രായേലിലെ ജനങ്ങൾക്ക് നല്ലൊരു ഉറക്കം ലഭിച്ചിട്ട്.
യുദ്ധം റിപ്പോർട്ട് ചെയ്യാനായി ഇസ്രായേലിലെത്തിയ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഒരു രാത്രി പോലും സൈറണുകളോ അലാറങ്ങളോ ഇല്ലാതെ കടന്നുപോയിട്ടില്ല. ഓരോ രാത്രിയും രണ്ട് മൂന്ന് തവണയെങ്കിലും ബങ്കറുകളിലേക്ക് ഓടേണ്ടി വരുന്നു. യുദ്ധമേഖലകളിൽ കുറഞ്ഞ ഉറക്കത്തിൽ ജോലി ചെയ്യാൻ മാധ്യമപ്രവർത്തകർ പരിശീലനം സിദ്ധിച്ചവരാണെങ്കിലും ഇസ്രായേലിലെ യാഥാർത്ഥ്യം അതിലും കഠിനമാണ്.
ദശാബ്ദങ്ങളായി സംഘർഷങ്ങൾക്കിടയിൽ ജീവിക്കുന്ന ഒരു രാജ്യത്ത് ജീവിതം എപ്പോൾ വേണമെങ്കിലും മാറിമറിയാം. സൈറൺ മുഴങ്ങുമ്പോൾ വാഹനങ്ങൾ റോഡിൽ ഉപേക്ഷിച്ചും നടന്നുപോകുന്നവർ ഓടിയും അഭയസ്ഥാനങ്ങളിൽ എത്തുന്നു. ഭീഷണി ഒഴിഞ്ഞാൽ ഉടൻ തന്നെ ഒന്നും സംഭവിക്കാത്തതുപോലെ ജീവിതം വീണ്ടും തുടരുന്നു.



