നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങുന്ന കേരളത്തിൽ ഭരണകക്ഷിയായ എൽഡിഎഫിനും ബിജെപിക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിവിധ അഴിമതിക്കേസുകളിൽ കേന്ദ്ര ഏജൻസികൾ നടപടിയെടുക്കാത്തത് എൽഡിഎഫും ബിജെപിയും തമ്മിലുള്ള രഹസ്യ അന്തർധാരയുടെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പൊതുപരിപാടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട രാഹുൽ, കേരളത്തിലെ വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗം വലിയൊരു വിപത്താണെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്ത് ലഹരിമരുന്ന് കേസുകളിൽ കേരളം രണ്ടാം സ്ഥാനത്തെത്തിയതിന് ഭരണകൂടത്തിന്റെ വീഴ്ചയാണ് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷം ഇതാണോ കേരളത്തിന് കാണിച്ചു കൊടുക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.