ഇൻഡോർ: ചികിത്സ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഡോക്ടർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
ഡോക്ടർ സഈദ് ഖാൻ(ഷാഹിദ്) ആണ് അറസ്റ്റിലായത്. അറസ്റ്റിലായതിന് പിന്നാലെ ഒരു സംഘം ആളുകൾ ഇയാളുടെ വീട് അടിച്ചുതകർത്ത് തീയിട്ടു. സഈദ് ഖാന്റെ ക്ലിനിക്ക് പോലീസ് അടച്ചുപൂട്ടി.
മൂന്നു മാസം മുൻപാണ് വയറുവേദനയെത്തുടർന്ന് 30കാരിയായ യുവതി സഈദ് ഖാന്റെ ക്ലിനിക്കിൽ ചികിത്സ തേടി എത്തിയത്. ഇൻജക്ഷൻ നൽകിയ ഇയാൾ തുടർന്ന് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തെന്ന് യുവതി പരാതിയിൽ പറയുന്നു.
നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടർ ഉപദ്രവിച്ചതായും കൂടാതെ പത്താൽപാനിയിലെ ഒരു റിസോർട്ടിലേക്ക് കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത, മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം, 2021 എന്നീ വകുപ്പുകൾ പ്രകാരമാണ് സഈദ് ഖാനെതിരെ കേസെടുത്തത്.
പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു സംഘം ആളുകൾ അയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി അടിച്ചുതകർക്കുകയും വീടിന്റെ വാതിലും ബൈക്കും കത്തിക്കുകയും ചെയ്തെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഉമാകാന്ത് ചൗധരി പറഞ്ഞു.
സഈദ് ഖാന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്നുപേരെ അറസ്റ്റ് ചെയ്തെന്നും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.



