ടോക്കിയോ: അമേരിക്ക-ഇസ്രയേൽ-ഇറാൻ പോരാട്ടം കടുക്കുന്ന സാഹചര്യത്തിൽ ഇന്നു രാവിലെ ഏഷ്യൻ ഓഹരി വിപണികളിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. യുദ്ധം നാലാം വാരത്തിലേക്കു കടക്കുമ്പോൾ ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടായ അനിശ്ചിതത്വമാണ് വിപണിയെ ബാധിച്ചത്.
ജപ്പാനിലെ നികൈ സൂചിക വ്യാപാരത്തിന്റെ തുടക്കത്തിൽതന്നെ 4.8 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിലെ കോസ്പി സൂചികയിലും 5.5 ശതമാനത്തിലധികം ഇടിവുണ്ടായി. യുദ്ധം നീണ്ടുനിൽക്കുന്നത് നിക്ഷേപകരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇതിനിടെ, പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ഇന്ധന വിപണിയെ ഉലയ്ക്കുന്ന സാഹചര്യത്തിൽ, ഡീസൽ, ദ്രാവക പ്രകൃതിവാതകം എന്നിവയുടെ തടസമില്ലാത്ത വ്യാപാരം ഉറപ്പാക്കാൻ ഓസ്ട്രേലിയയും സിംഗപുരും ധാരണയായി. ഇരു രാജ്യങ്ങളിലെയും നേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഊർജ വിതരണം വർധിപ്പിക്കാനും അനാവശ്യമായ ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കി വ്യാപാര മേഖല സുതാര്യമാക്കുന്നതിനും ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കും. പുതുക്കാവുന്ന ഊർജസ്രോതസുകളിലേക്കുള്ള മാറ്റം വേഗത്തിലാക്കാനും പ്രാദേശിക സഹകരണം ശക്തിപ്പെടുത്താനും പ്രസ്താവന ആഹ്വാനം ചെയ്യുന്നു.



