ലോകമെമ്പാടുമുള്ള ക്രൈസ്തവർ വ്രതാനുഷ്ഠാനങ്ങളോടെ ആചരിക്കുന്ന പെസഹാ വ്യാഴാഴ്ചയും ഉയർപ്പ് തിരുനാൾ ദിനമായ ഈസ്റ്റർ ദിനത്തിലും എൻജിനീയറിങ് (ജെ ഇ) പ്രവേശന പരീക്ഷ നിശ്ചയിച്ചതിലൂടെ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധത മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

രാജ്യവ്യാപകമായി നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയായി മാത്രമേ ഈ നടപടിയെ കാണാൻ സാധിക്കൂ.ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രൈസ്തവ ആരാധനാലയങ്ങളെയും മതസ്ഥാപനങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നവർ മതവിശ്വാസത്തിന്റെ ഭാഗമായ പുണ്യ ദിനാചരണങ്ങളെയും കളങ്കപ്പെടുത്തുകയാണ്.മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയാകെ ധ്വംസിക്കുന്ന നടപടികളാണ് തുടർച്ചയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടാകുന്നത്. അതിനെല്ലാം കേന്ദ്രസർക്കാർ സംരക്ഷണവും നൽകുകയാണ്.

കേരളത്തിൽ രാഷ്ട്രീയമായി വളരുന്നതിനായി ബിജെപി നടത്തുന്ന ക്രൈസ്തവ പ്രീണന നാടകത്തെയും രാജ്യമെമ്പാടും സംഘപരിവാർ സംഘടനകൾ നടത്തുന്ന ക്രിസ്തുമത പീഡനങ്ങളെയും വിശ്വാസി സമൂഹം ഗൗരവത്തോടെ കാണണം.ഇത്തവണ രാജ്യത്തെ ബഡ്ജറ്റ് പാർലമെൻറിൽ അവതരിപ്പിച്ചത് ഞായറാഴ്ച ദിനമായിരുന്നു എന്ന വസ്തുത കൂടി വിശ്വാസികൾ കണ്ണു തുറന്നു കാണണം.പെസഹാ,ഈസ്റ്റർ ദിവസങ്ങളിലെ എൻജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ജോസ് കെ മാണി കത്തയച്ചു.