ഐ എസ് എൽ 2025-26 സീസണിലെ ആവേശകരമായ പോരാട്ടത്തിൽ പഞ്ചാബ് എഫ്‌സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി. മത്സരത്തിന്റെ ആദ്യ പകുതിയിൽ പഞ്ചാബ് എഫ്‌ സി നേടിയ മൂന്ന് ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ സമീർ സെൽകോവിച്ചിലൂടെ പഞ്ചാബ് ആദ്യ ഗോൾ നേടി. തുടർന്ന് 17-ാം മിനിറ്റിൽ ഒസുജി രണ്ടാം ഗോളും കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി. തിരിച്ചടിക്കാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്‌സിന് പന്തിനുമേൽ കൃത്യമായ നിയന്ത്രണം പുലർത്താൻ ആദ്യ പകുതിയിൽ പ്രയാസപ്പെട്ടു. സന്ദീപ് തൊടുത്ത മികച്ചൊരു ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് ബ്ലാസ്റ്റേഴ്‌സിന് നിർഭാഗ്യമായി. 37-ാം മിനിറ്റിൽ ഡാനി റാമിറസ് മൂന്നാം ഗോളും നേടിയതോടെ ആദ്യ പകുതിയിൽ പഞ്ചാബ് 3-0 ന് മുന്നിലെത്തി.

രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്‌സ് ആക്രമണം ശക്തമാക്കി. ഇതിന്റെ ഫലമായി 64-ാം മിനിറ്റിൽ ഫാലോ എൻഡിയായെ ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗോൾ മടക്കി. ബോക്സിനുള്ളിലെ ക്രോസിൽ നിന്നായിരുന്നു ഫാലോയുടെ ഹെഡർ ഗോൾ. ഗോൾ മടക്കിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബ്ലാസ്റ്റേഴ്‌സ് കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പഞ്ചാബിന്റെ സംഘടിതമായ പ്രതിരോധം മറികടക്കാനായില്ല.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കളി കൂടുതൽ കടുപ്പമേറിയതായി. ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് മർലോൺ പുറത്തായതോടെ ബ്ലാസ്റ്റേഴ്‌സ് പത്തുപേരായി ചുരുങ്ങി. എട്ട് മിനിറ്റ് അധികസമയം അനുവദിച്ചെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല.