തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ നടൻ സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയതിൽ ജനാധിപത്യ കേരള കോൺഗ്രസിന് അതൃപ്തി. പാർട്ടിയോട് ആലോചിക്കാതെയാണെന്ന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. എൽഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ തീരുമാന പ്രകാരമാണ് എൽഡിഎഫിനെ അതൃപ്തി അറിയിച്ചത്. യോ​ഗത്തിൽ ആന്റണി രാജു പങ്കെടുത്തില്ല.

ജനാധിപത്യകേരളാ കോണ്‍‍ഗ്രസിന് അനുവദിച്ച സീറ്റില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തതിനെ തുടര്‍ന്നാണ് പൊതു സമ്മതനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.  തുടര്‍ന്നാണ് സിനിമാതാരം സുധീര്‍ കരമനയെ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പ്രഖ്യാപിച്ചത്. നിലവിലെ എംഎല്‍എ ആന്‍റണി രാജു തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനായി. വിധി മരവിപ്പിക്കാന്‍ ആന്‍റണിരാജു ഹൈക്കോടതിയില്‍ പോയെങ്കിലും അനുകൂല വിധിയുണ്ടായില്ല. പകരം മറ്റ് ചില പേരുകള്‍ അദ്ദേഹം മുന്നോട്ട് വച്ചെങ്കിലും സിപിഎം നേതൃത്വം അംഗീകരിച്ചില്ല. മറ്റിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിയിട്ടും ഇവിടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പോലുമാകാത്തത് പാര്‍ട്ടികള്‍ക്കെല്ലാം നാണക്കേടായിരുന്നു.