അമരാവതി: ആന്ധ്രാപ്രദേശിലെ എലൂരു ജില്ലയിലെ ഗോദാവരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾ രക്ഷപ്പെട്ടു.
ഗുണ്ടൂരിലെ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥികളാണ് നദിയിൽ കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ആഴമില്ലെന്ന് കരുതി നദിയിലിറങ്ങിയ ഇവർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്തൽ അറിയാമായിരുന്ന രണ്ട് പേർ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടു.
ഇതുവരെ മൂന്ന് വിദ്യാർഥികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കാണാതായ മറ്റ് രണ്ട് വിദ്യാർഥികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.



