തിരുവനന്തപുരം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു. ദുർബലനായ ആളെ സ്ഥാനാർത്ഥിയാക്കിയത് ഡീലിന്റെ ഭാഗമാണ്. പകരം 10 സീറ്റിൽ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശൻ ആരോപിച്ചു
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പല സ്ഥാനങ്ങളും നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിലാണെന്നും സതീശൻ വെളിപ്പെടുത്തി. അന്ന് വിഷമം ഉണ്ടായി. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് ഇന്ന് സങ്കടമില്ലെന്നും സംതൃപ്തനെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. അധികാരത്തിലേറി 3 മാസം കഴിഞ്ഞാൽ 5 ഗ്യാരന്റികള്‍ നടപ്പിലാക്കും. കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തമാക്കും. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സബ്സിഡി നൽകും.
മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിൽ മത്സരമില്ലെന്നും വി ഡി സതീശൻ പറഞ്ഞു. നേതാവിനെ ഉയര്‍ത്തിക്കാട്ടിയല്ല മത്സരം. എഐസിസി നടപടി ക്രമം അനുസരിച്ച് തീരുമാനമെടുക്കും. കെസിയും ചെന്നിത്തലയുമായും ധാരണയുണ്ട്. സിപിഎമ്മിലെ പോലെ ഒരു വടംവലിയും ഉണ്ടാകില്ലെന്ന് പറഞ്ഞ സതീശൻ ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിലുള്ളത് കൂട്ടായ നേതൃത്വമാണ്.



