തിരുവനന്തപുരം: കോൺഗ്രസിൽ സീറ്റിന് അർഹരായ നിരവധി ആളുകൾ പാർട്ടിയിലുണ്ടെന്നും സീറ്റ് ആഗ്രഹിച്ച പലർക്കും നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. എന്നാൽ സീറ്റ് കിട്ടാത്തവർ പാർട്ടി വിടരുതെന്നും പോയാൽ അനുഭവിക്കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.
പാർട്ടിയാണ് എല്ലാവരെയും വളർത്തിയതെന്നും നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ചെന്നിത്തല ഓർമിപ്പിച്ചു. ഇത്തവണ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്നും തുടർന്ന് ആവശ്യമായ പരിഗണന എല്ലാവർക്കും നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്. വലിയ നേതാക്കൾ ഒന്നും പോയിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ ദിവസത്തോടെ പരിഹരിച്ചതായി നേതാവ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
“ജി. സുധാകരന് യുഡിഎഫ് പിന്തുണ നൽകുമെന്ന് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ജി. സുധാകരനെ സിപിഎം കറിവേപ്പിലയാക്കി. വ്യക്തതയുള്ള നിലപാടുള്ള നേതാവാണ് അദ്ദേഹം. സിപിഎം അദ്ദേഹത്തെ അവഗണിച്ചു. സിപിഎം കാണിച്ചത് ക്രൂരതയാണ്.’-രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.



