കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ ഉയർത്തിയ വെല്ലുവിളികളെ ഒരു പരിധി വരെ പരിഹരിച്ച് മുന്നോട്ടു നീങ്ങാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിൽ കോൺഗ്രസിന് വീണ്ടും തലവേദന ഉയരുന്നു. ഇപ്പോൾ യൂത്ത് കോൺഗ്രസാണ് വിമർശനവും വിമത നീക്കങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.Nസിപിഐഎമ്മുമായി ഇടഞ്ഞ് പുറത്തുവന്ന നേതാക്കളെ യുഡിഎഫ് സ്ഥാനാർത്ഥികളാക്കുന്നതോടെ കോൺഗ്രസ് നേതാക്കൾക്ക് അവസരം നിഷേധിക്കപ്പെടുന്നു എന്നാണ് യൂത്ത് കോൺഗ്രസ് വിമർശനം ഉന്നയിക്കുന്നത്.

തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണക്കുന്ന ടി കെ ഗോവിന്ദനെതിരെ മത്സരിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ നാമനിർദേശ പത്രിക നൽകുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് പ്രചരണം ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ അഭിമാനം സംരക്ഷിക്കാൻ അവൻ വരുന്നു എന്ന എഴുത്തുമായുള്ള പോസ്റ്ററുകൾ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്.

സിപിഐഎമ്മിൽ നിന്നും വരുന്നവരെ സ്ഥാനാർത്ഥിയാക്കുന്ന തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നേരത്തെ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ പ്രതിഷേധം നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ല. പിന്നാലെ പാർട്ടിക്കുള്ളിലെ പ്രതിഷേധം പരസ്യമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

കല്യാശ്ശേരിയിലും മട്ടന്നൂരിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചതിലും യൂത്ത് കോൺഗ്രസിന് അതൃപ്തിയുണ്ട്. കല്യാശ്ശേരിയിൽ ഡിസിസി നൽകിയ പട്ടികയിൽ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന രജിത് നാറാത്തിന്റെ പേരായിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നു. എന്നാൽ കെ സി വേണുഗോപാലിന്റെ അനുയായിയായ രാജീവൻ കപ്പശ്ശേരിയെ അവസാന നിമിഷം തിരുകിക്കയറ്റി എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ വിമർശനം. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ‘പെട്ടി തൂക്കി സ്ഥാനാർത്ഥിത്വം നേടാൻ തനിക്ക് താൽപര്യമില്ല’ എന്നായിരുന്നു രജിത് നാറാത്ത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയത്.