ഭോപ്പാൽ: മധ്യപ്രദേശിലെ നർമദാപുരം റെയിൽവേ സ്റ്റേഷനിൽ എട്ട് വയസുകാരിയെ അമ്മ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ടു. ട്രെയിൻ എൻജിൻ തട്ടി പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിൽ കുടുങ്ങിയ പെൺകുട്ടി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടക്കുന്നതിന് മൂന്ന് മണിക്കൂർ മുന്പ് അമ്മയും മകളും പ്ലാറ്റ്ഫോം ഒന്നിൽ എത്തിയതായിരുന്നു. ട്രെയിൻ വന്നയുടൻ തന്നെ അമ്മ കുട്ടിയെ പാളത്തിലേയ്ക്ക് തള്ളിയിടുകയായിരുന്നു. തലയ്ക്ക് ഗുരുതര പിരക്കേറ്റ് അമിതമായി രക്തം വാർന്ന കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ട്രാക്കിൽ കിടന്ന് വേദനകൊണ്ട് നിലവിളിക്കുന്പോഴും കുട്ടിയെ രക്ഷിക്കരുതെന്ന് യുവതി വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി. ട്രെയിൻ കടന്ന് പോയ ഉടൻ റെയിൽവേ ജീവനക്കാരും യാത്രക്കാരും ചേർന്നാണ് കുട്ടിയെ പുറത്തെടുത്തത്.
ഭർത്താവിന്റെ മരണശേഷം ഇരുവരും തനിച്ചാണ് താമസിച്ചിരുന്നതെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുവതി മാനസികാരോഗ്യത്തിന് ചികിത്സ തേടിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ ചികിത്സ രേഖകൾ ശേഖരിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



