കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസിൽ ചെയ്ത കുറ്റങ്ങൾ മനപൂർവമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നും പ്രതി സന്ദീപ് കോടതിയിൽ.
താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു. പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്നും പ്രതി കോടതിയോട് അപേക്ഷിച്ചു.
എന്നാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങളാണെന്നും സന്ദീപിന്റേതെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കോടതി നടപടികൾക്കിടെ മകൾ നേരിട്ട ക്രൂരതകളെക്കുറിച്ച് വിവരിക്കുന്നത് കേൾക്കവേ വന്ദനയുടെ മാതാപിതാക്കൾ കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞു.
അതേസമയം, സന്ദീപ് ആശുപത്രിയിലെത്തിയത് വന്ദനയെ കൊലപ്പെടുത്താൻ അല്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിക്ക് മാനസികപ്രശ്നങ്ങൾ ഉണ്ട് എന്നും കേസിന്റെ വാദപ്രതിവാദങ്ങൾക്കിടയിൽ പ്രതിഭാഗം ആരോപിച്ചു.
ജയിലിലെ ലൈബ്രറിയിൽനിന്ന് മാനസികാരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചു പഠിച്ച ശേഷം തന്നെ ഇന്റർവ്യൂ ചെയ്യാൻ വന്ന മെഡിക്കൽ ബോർഡിലെ വിദഗ്ധ സൈക്യാട്രി ഡോക്ടർമാരെ കബളിപ്പിക്കുന്ന, വഴിതിരിച്ചുവിടുന്ന ഉത്തരങ്ങൾ നൽകിയാണ് പ്രതി കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചിരുന്നു.



