കൊച്ചി: കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും എതിർപ്പുകൾ ഉണ്ടാവുക സ്വാഭാവികമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തർക്കങ്ങൾ ഇല്ലാതെയാണ് ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിക്കും. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ എത്താത്തതിനെ തുടർന്നാണ് ലിസ്റ്റ് വൈകിയത്. വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണ്. സീറ്റ് വിഭജനത്തിൽ തർക്കങ്ങൾ ഉണ്ടായില്ല.
കെ. സുധാകരനുമായി നിരന്തരം സമ്പർക്കമുണ്ട്. എപ്പോഴും വിളിക്കാറുണ്ട്. അദ്ദേഹം എന്റെ നേതാവാണ്. ഒഴിച്ചിട്ട അഞ്ച് മണ്ഡലങ്ങളിലും തീരുമാനമായി.
ബംഗാളിൽ സിപിഎം തകർന്നത് 33 വർഷത്തെ ഭരണത്തിന് ശേഷമാണെങ്കില്‍, പത്തുവർഷത്തെ ഭരണത്തിനുശേഷം കേരളത്തിൽ സിപിഎം തകരും. കേഡർ പാർട്ടിയായ സിപിഎമ്മിൽ മുമ്പെങ്ങും ഇല്ലാത്ത കലാപമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിന് ഇടയിലും ശേഷവും വിസ്മയങ്ങൾ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



