ടെൽ അവീവ്: ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾക്കും പ്രധാന നേതാക്കളുടെ വധത്തിനും തിരിച്ചടിയായി ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ പതിച്ചു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും ശക്തമായ പ്രത്യാക്രമണങ്ങളിൽ ഒന്നാണിത്.
സാധാരണ മിസൈലുകൾക്ക് പുറമെ, വിനാശകരമായ ക്ലസ്റ്റർ മിസൈലുകൾ ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയത്. ഇത് വലിയൊരു പ്രദേശം ഒരേസമയം തകർക്കാൻ ശേഷിയുള്ളവയാണ്.ടെൽ അവീവിലെ ജനവാസ മേഖലകളിലും സൈനിക കേന്ദ്രങ്ങൾക്ക് സമീപവും മിസൈലുകൾ പതിച്ചു. കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ആളപായത്തെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തെത്തുടർന്ന് നഗരത്തിലുടനീളം അപായ സൈറണുകൾ മുഴങ്ങി. ലക്ഷക്കണക്കിന് ആളുകളാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കും ബങ്കറുകളിലേക്കും മാറിയത്.
ഇത് വെറും തുടക്കം മാത്രമാണെന്നും, ഇസ്രയേൽ ഇനിയും ആക്രമണം തുടർന്നാൽ കൂടുതൽ മാരകമായ ആയുധങ്ങൾ ഉപയോഗിക്കുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം പല മിസൈലുകളെയും തകർത്തുവെങ്കിലും, ഒരേസമയം നൂറുകണക്കിന് മിസൈലുകൾ വന്നതിനാൽ ചിലത് ലക്ഷ്യസ്ഥാനത്ത് പതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.



