സോഷ്യൽ മീഡിയയിൽ റീൽസ് വീഡിയോകൾ വൈറലാക്കാനുള്ള ആവേശം അതിരുവിടുമ്പോൾ സ്വന്തം പിതാവിനെപ്പോലും ക്രൂരതയ്ക്ക് ഇരയാക്കാൻ മടിക്കാത്ത രീതിയിലേക്ക് യുവാക്കൾ മാറുന്നു. ബെംഗളൂരിൽ റീൽ ഷൂട്ട് ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവുമാണ് ഇപ്പോൾ പോലീസിന്റെ പിടിയിലായത്.

യുവതിയുടെ നേതൃത്വത്തിലുള്ള സംഘം വലിയൊരു ചാക്കുമായാണ് നഗരത്തിലെ കൊറിയർ സ്ഥാപനത്തിൽ എത്തിയത്. യുവതിക്കൊപ്പം ഭർത്താവ്, ഭർതൃമാതാവ്, ഭർത്താവിന്റെ സഹോദരൻ എന്നിവരുമുണ്ടായിരുന്നു. അമിതഭാരമുള്ള പാർസൽ ശ്രദ്ധയിൽപ്പെട്ട ജീവനക്കാർക്ക് സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സഹായിച്ചത്.

എന്താണ് പാർസലിനുള്ളിൽ എന്ന് ആവർത്തിച്ച് ചോദിച്ചെങ്കിലും യുവതി കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. ഇതോടെ അപകടം മണത്ത ജീവനക്കാർ ബലമായി കെട്ടഴിച്ചു പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ജീവനക്കാർ ചാക്ക് തുറന്നപ്പോൾ കണ്ട കാഴ്ച അവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ചാക്കിനുള്ളിൽ യുവതിയുടെ പിതാവായിരുന്നു ഉണ്ടായിരുന്നത്. ജീവനക്കാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. ഇതോടെയാണ് റീൽ വീഡിയോയ്ക്ക് വേണ്ടിയാണ് തങ്ങൾ ഈ സാഹസം കാണിച്ചതെന്ന് കുടുംബം വെളിപ്പെടുത്തിയത്. റംസാൻ, ഉഗാദി ആഘോഷങ്ങളുടെ സമയമായതിനാൽ നാട്ടിലേക്ക് പോകാൻ യാത്രാ ടിക്കറ്റുകൾ ലഭിക്കുന്നില്ലെന്നും, അതിനാൽ കൊറിയർ അയക്കുക മാത്രമാണ് പോംവഴിയെന്നും കാണിക്കാനായിരുന്നു ഇവരുടെ പദ്ധതി.

പിടിക്കപ്പെട്ടിട്ടും തങ്ങൾ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കാൻ കുടുംബം ആദ്യം തയ്യാറായില്ല. പകരം ഈ ‘മനുഷ്യ പാർസൽ’ സ്വീകരിക്കണമെന്ന് അവർ ജീവനക്കാരോട് ആവശ്യപ്പെട്ടത് കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കി. പോലീസ് സ്ഥലത്തെത്തി യുവതിയെയും കുടുംബത്തെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചെയ്ത പ്രവൃത്തി അങ്ങേയറ്റം മോശമാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്നും പോലീസ് ഇവരെ ബോധ്യപ്പെടുത്തി. ശിക്ഷയുടെ ഭാഗമായി, തങ്ങൾ ചെയ്തത് തെറ്റാണെന്ന് ഏറ്റുപറഞ്ഞുകൊണ്ടുള്ള ഒരു മാപ്പപേക്ഷാ വീഡിയോ ഇവരെക്കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യിപ്പിച്ചു. മാതാപിതാക്കളെ ഇത്തരത്തിൽ അപമാനിക്കുന്നത് നിയമപരമായും ധാർമ്മികമായും തെറ്റാണെന്ന് കർശന മുന്നറിയിപ്പ് നൽകിയ ശേഷം ഇവരെ വിട്ടയച്ചു.