കൊല്ലം: പുനലൂരിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മയ്ക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. ഇടമൺ-34 ഉദയഗിരി പുളിമൂട്ടിൽ വീട്ടിൽ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. പുനലൂർ-ഇടമൺ പാതയിൽ പാപ്പന്നൂരിന് സമീപത്തു വച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ കുറുകെ പന്നി ചാടിയത്. മകനെ പുനലൂരിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെവരികയായിരുന്നു. അപകടത്തിൽ ഇരുവരും ദൂരേക്ക് തെറിച്ചുവീണു.
അലർച്ച കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും മുഖത്തിനും കൈകാലുകൾക്കുമാണ് പരിക്ക്.



