കണ്ണൂർ: ഓൺലൈൻ പണമിടപാട് തട്ടിപ്പു കേസിൽ സഹകരണ സംഘം പ്രസിഡന്റായ കോൺഗ്രസ് നേതാവ് ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ ഡിസിസി സെക്രട്ടറിയും കണ്ണർ ലേബർ ബാങ്ക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ കല്ലിക്കോടൻ രാഗേഷ്, സെക്രട്ടറി കെ. ജിതേഷ് എന്നിവരെയാണ് തമിഴ്നാട് സൈബർ ക്രൈം ഡെപ്യൂട്ടി സൂപ്രണ്ട് ആർ.വി. ഗൗതമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തമിഴ്നാട് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെന്ററിൽ തമിഴ്നാട് സ്വദേശി ബാലമുരുഗൻ (25) എന്നയാൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് നടപടി. 1.67 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ കല്ലിക്കോടൻ രാഗേഷ് പ്രസിഡന്റായ സൊസൈറ്റിയിൽ പണം എത്തിയതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. നാഷണൽ സൈബർ ക്രൈം വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്ന സൊസൈറ്റിയിലെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ടൗൺ പോലീസും കേസെടുത്തിരുന്നു.
ഞായറാഴ്ചയാണ് കല്ലിക്കോടൻ രാഗേഷിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ടൗൺ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ഇതിനു പിന്നാലെ സൊസൈറ്റി സെക്രട്ടറി ജിതേഷിനെ നഗരത്തിനടുത്ത ചെട്ടിപ്പീടികയിലെ വീട്ടിലെത്തിയും കസ്റ്റഡിയിലെടുത്തു. ട്രാൻസിറ്റ് വാറണ്ടിന്റെ ഭാഗമായി ഇരുവരെയും ഇന്നലെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതിയിൽ ഹാജരാക്കി ടൗൺ പോലീസ് തമിഴ്നാട് പോലീസിന് കൈമാറി.
സൊസൈറ്റിയുടെ മുൻ പ്രസിഡന്റിന്റെ പേരിൽ ആരംഭിച്ച അക്കൗണ്ടിലേക്കാണ് പണം എത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ 1.67 കോടി രൂപയോളമാണ് അക്കൗണ്ടിലെത്തിയത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ സൈ-ഹണ്ടിന്റെ ഭാഗമായും സൊസൈറ്റിക്കെതിരേ കേസ് എടുത്തിരുന്നു.
കഴിഞ്ഞ ഡിസംബർ മാസം മൂന്നു ദിവസങ്ങളിലായി 45,64031 രൂപയും ബാങ്കിലെ അക്കൗണ്ടിൽ എത്തിയതായും കണ്ടെത്തിയിരുന്നു.



