ചെന്നൈ: പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി മെഡിക്കല്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടർ അറസ്റ്റിൽ. നീലഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലെ ഡോക്ടർ ഓം പ്രകാശ്(44) ആണ് അറസ്റ്റിലായത്. ഊട്ടി വനിതാ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സര്‍വകലാശാലാ അധികൃതരുമായുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് മാര്‍ക്ക് വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 22 വയസുകാരിയായ വിദ്യാർഥിനിയെ ഇയാൾ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സിവകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നല്കി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
തുടർന്ന് വിദ്യാർഥിനി ഊട്ടിയിലെ എഡബ്ല്യുപിഎസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. സമാനമായ രീതിയില്‍ ഇയാള്‍ മറ്റ് വിദ്യാർഥിനികളെയും കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.



