കോട്ടയം: കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസിൽ ഇന്ന് വിധി പറയുമ്പോൾ കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിൽ ഏക മകളുടെ നീതിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കെ.ജി. മോഹൻദാസും വസന്തകുമാരിയും
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് ഒരു നിമിഷം കൊണ്ട് ആശുപത്രിമുറിയിൽ അക്രമിയുടെ കത്തിത്തുമ്പിൽ അവസാനിച്ചത്. പ്രതിക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്ന് മോഹന്‍ദാസ് പറഞ്ഞു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. 27ഓളം തവണയാണ് മോളെ കുത്തിയതെന്നും ഓടി നടന്ന് എല്ലാവരെയും വിളിച്ചിട്ടും ആരും സഹായിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
2023 മേയ് 10നായിരുന്നു ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ച ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപാണ് ഡോ. വന്ദനയെ ആക്രമിച്ചത്. കാഷ്വാലിറ്റി ഡ്രസിംഗ് റൂമിലെ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.
അന്വേഷണത്തിനായി പ്രത്യേകസംഘത്തെയാണ് സർക്കാർ രൂപീകരിച്ചത്. സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സാക്ഷിമൊഴികൾ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിന്റെ വാദങ്ങളെ എതിർത്തു. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.
ഡോ. വന്ദന ദാസിന്റെ സ്മരണക്കായി മധുരവേലിയിൽ മാതാപിതാക്കൾ കഴിഞ്ഞ ഓഗസ്റ്റിൽ ആശുപത്രി തുടങ്ങിയിരുന്നു.



