പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. തലസ്ഥാനമായ കാബൂളിലെ ഒരു ആശുപത്രി ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അഫ്ഗാനിസ്ഥാൻ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഈ ആരോപണങ്ങൾ പാകിസ്ഥാൻ നിഷേധിച്ചു.

കാബൂളിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ആശുപത്രി ആക്രമിക്കപ്പെട്ടുവെന്നും നിരവധി നിരപരാധികളുടെ ജീവൻ അപഹരിച്ചുവെന്നും അഫ്ഗാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാന്‍ പറഞ്ഞു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സെയ്ദി അഫ്ഗാനിസ്ഥാന്റെ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് തള്ളിക്കളഞ്ഞു. ആക്രമണങ്ങൾ വളരെ കൃത്യമായിരുന്നുവെന്നും സൈനിക കേന്ദ്രങ്ങളും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളും മാത്രമാണ് ലക്ഷ്യമിട്ടതെന്നും സിവിലിയൻ പ്രദേശങ്ങളെ ലക്ഷ്യമിട്ടല്ലെന്നും പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രാലയം വ്യക്തമാക്കി.