തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരള നിയമസഭയിലേക്കു നടന്നത് അഞ്ച് ഉപതെരഞ്ഞെടുപ്പുകൾ. മൂന്നു സിറ്റിംഗ് സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫ് അവരുടെ രണ്ടു സിറ്റിംഗ് സീറ്റുകളിൽ ഒന്നു നിലനിർത്തി. ഒരു സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.
യുഡിഎഫ് സിറ്റിംഗ് സീറ്റുകളായ തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് മണ്ഡലങ്ങളിലും എൽഡിഎഫ് സിറ്റിംഗ് സീറ്റുകളായ ചേലക്കര, നിലന്പൂർ എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പുകൾ നടന്നത്. ഇതിൽ ചേലക്കരയിൽ എൽഡിഎഫും നാലിടങ്ങളിൽ യുഡിഎഫും വിജയിച്ചു. കോണ്ഗ്രസിലെ പി.ടി. തോമസിന്റെ വേർപാടിനെ തുടർന്നാണു തൃക്കാക്കരയിൽ ഉപതെരഞ്ഞടുപ്പു നടന്നത്. ഇവിടെ പി.ടിയുടെ ഭാര്യ ഉമ തോമസ് വിജയിച്ചു.
പി.ടി. തോമസ് ഭൂരിപക്ഷം: 14,329
ഉമ തോമസ് ഭൂരിപക്ഷം: 25,016
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പു നടന്നത്. ഇവിടെ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വിജയിച്ചു. ഇരുവർക്കും എതിർ സ്ഥാനാർഥി സിപിഎമ്മിലെ ജെയ്ക്ക് സി. തോമസ് ആയിരുന്നു.
ഉമ്മൻ ചാണ്ടി ഭൂരിപക്ഷം: 9,044
ചാണ്ടി ഉമ്മൻ ഭൂരിപക്ഷം: 37,719
ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പട്ടതിനെ തുടർന്നു ഷാഫി പറന്പിൽ രാജി വച്ചപ്പോൾ പാലക്കാട് അസംബ്ളി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു.
ഷാഫി പറന്പിൽ ഭൂരിപക്ഷം: 3,859
രാഹുൽ മാങ്കൂട്ടത്തിൽ ഭൂരിപക്ഷം: 18,840
കെ. രാധാകൃഷ്ണൻ ലോക്സഭാംഗമായതിനേതുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫിലെ യു. പ്രദീപ് വിജയിച്ചു.
കെ. രാധാകൃഷ്ണൻ
ഭൂരിപക്ഷം: 39,400
യു.ആർ. പ്രദീപ്
ഭൂരിപക്ഷം: 12,122
സിപിഎം സ്വതന്ത്രനായിരുന്ന പി.വി. അൻവർ സിപിഎമ്മുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചൊഴിഞ്ഞപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ നിലന്പൂർ സീറ്റ് എൽഡിഎഫിൽനിന്നു യുഡിഎഫിലെ ആര്യാടൻ ഷൗക്കത്ത് പിടിച്ചെടുത്തു. ഇവിടെ പി.വി. അൻവർ സ്വതന്ത്രനായി മത്സരിച്ച് 19,790 വോട്ടുകൾ നേടിയിരുന്നു.
പി.വി. അൻവർ ഭൂരിപക്ഷം: 2,700
ആര്യാടൻ ഷൗക്കത്ത് ഭൂരിപക്ഷം: 11,077.



