കൊച്ചി: എല്‍പിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ കൊച്ചിയിലെ എല്‍പിജി പ്ലാന്റുകളിലും വിതരണകേന്ദ്രങ്ങളിലും പ്രതിസന്ധി രൂക്ഷമായി. കാര്യമായ പ്രശ്നങ്ങളില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും പ്രതിസന്ധി കനക്കുകയാണ്. 200ല്‍ അധികം വാഹനങ്ങള്‍ വന്നുപോയിരുന്ന പ്ലാന്റുകളില്‍ ഇപ്പോള്‍ പരമാവധി 50 വാഹനങ്ങളാണ് എത്തുന്നത്.
ബോട്ടിലിംഗ് പ്ലാന്റുകളില്‍നിന്നുള്ള വാണിജ്യസിലിണ്ടര്‍ നീക്കം ഏറെക്കുറെ നിലച്ചു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റ് അവശ്യമേഖലകള്ക്കും മാത്രമാണ് നിലവില്‍ സിലിണ്ടർ നല്‍കുന്നത്.
ഉദയംപേരൂര്‍ ഐഒസിയിലെ മൂന്നു പ്ലാന്റുകളില്‍ രണ്ടെണ്ണമാണു പ്രവര്‍ത്തിക്കുന്നത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള സിലിണ്ടറുകള്‍ ദിവസം 160 ലോഡാണ് ഇവിടെനിന്ന് ഏജന്‍സികളിലേക്കു നല്‍കിയിരുന്നത്. ഇത് 120 ലോഡായി കുറഞ്ഞു. വാണിജ്യ സിലിണ്ടറുകള്‍ 40 ലോഡ് പോയിരുന്നത് പൂര്‍ണമായും നിലച്ചു.
ഇരുമ്പനം എച്ച്പിസിഎല്ലില്‍ 70 ലോഡ് വാണിജ്യ–ഗാര്‍ഹിക സിലിണ്ടറുകളാണ് ദിവസവും ഏജന്‍സികള്‍ക്കു നല്‍കിയിരുന്നത്. ഇതു ശരാശരി 30ല്‍ താഴെയായി കുറഞ്ഞു. അമ്പലമുകള്‍ ബിപിസിഎല്‍ പ്ലാന്റില്‍നിന്നു ദിവസവും 100ല്‍ അധികം ലോഡ് വാണിജ്യ സിലിണ്ടറാണു പോയിരുന്നത്. ഇത് പൂര്‍ണമായും നിലച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള സിലിണ്ടറുകള്‍ ദിവസം 140 ലോഡ് പോയിരുന്നത് 100ല്‍ താഴെയാകുകയും ചെയ്തു.
ഏജന്‍സികളിലേക്കു സിലിണ്ടറുകള്‍ എത്തിച്ചിരുന്ന ട്രക്ക് തൊഴിലാളികളുടെ ജോലിയും പ്രതിസന്ധിയിലായി.



