കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചുവരുത്തി മർദിച്ചു കൊന്നു. കൊട്ടിയം നടുവിലക്കര ദിലീപ് ഭവനിൽ ദിലീപ്(42)ആണ് മരിച്ചത്.
സംഭവത്തിൽ പ്രതികളായ കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30), ഭാര്യ സോന എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രതികളുണ്ടെന്നു സംശയിക്കുന്നതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ദിലീപ്, സോനയ്ക്ക് സ്ഥിരമായി ഫോണിൽ മെസേജ് അയച്ചിരുന്നു. ഇതേതുടർന്നുണ്ടായ തർക്കം പറഞ്ഞു തീർക്കാൻ ഞായറാഴ്ച രാവിലെ വരുൺ, ദിലീപിനെ ഉളിയനാടുള്ള സുഹൃത്തിന്റെ വാടക വീട്ടിൽ വിളിച്ചുവരുത്തി.
തുടർന്ന് ഇവിടെ വച്ച് വരുൺ, ദിലീപിനെ ക്രൂരമായി മർദിച്ചു. അവശനായ ദിലീപിനെ പ്രതികൾ തന്നെ കല്ലുവാതുക്കലെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിലേക്ക് കൊണ്ടുപോയി. എന്നാൽ ഇവിടെ എത്തിയപ്പോഴേക്കും മരണംസംഭവിച്ചു.
ദിലീപിന്റെ ശരീരത്തിൽ ക്ഷതമേറ്റതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് വിവരം ആശുപത്രി എയ്ഡ് പോസ്റ്റിലുള്ള പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി ദമ്പതിമാരെ കസ്റ്റഡിയിലെടുത്തു.
പോലീസ് വരുണുമായി ഉളിയനാട് അപ്പൂപ്പൻക്കാവിന് അടുത്തുള്ള കനാലിനു സമീപത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
ഉളിയനാട് സ്വദേശി ബാലുവാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. ബാലുവും വരുണും കൂട്ടുകാരാണ്. പോലീസ് വീടുപൂട്ടി സീൽ ചെയ്തു. ദിലീപിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം തിങ്കളാഴ്ച ശാസ്ത്രീയപരിശോധന നടത്തി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



