കൊച്ചി: രാജ്യത്തെ പ്രഥമ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ പ്രശസ്ത നെഫ്രോളജിസ്റ്റും കൊച്ചി വിപിഎസ് ലേക്ഷോര് ആശുപത്രി ഡയറക്ടറുമായ ഡോ. കെ.വി. ജോണി (87) അന്തരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. എണാകുളം തേവര ഫെറി റോഡ് ഉപരിക മാളിക 12ബിയിലായിരുന്നു താമസം.
1971ൽ വെല്ലൂർ സിഎംസിയിലാണ് ഡോ. കെ.വി. ജോണിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്. രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററിന് വെല്ലൂരിൽ തുടക്കം കുറിച്ചതിലും അദ്ദേഹത്തിന്റെ മേൽനോട്ടമുണ്ട്. 1993ൽ കുവൈറ്റിലും റീനൽ ട്രാൻസ്പ്ലാന്റ് സെന്റർ സ്ഥാപിക്കുന്നതിൽ ഡോ. ജോണി പ്രധാന പങ്ക് വഹിച്ചു.
കുവൈറ്റ് നാഷണൽ ഫിസിഷ്യൻസ് പ്രൊമോഷൻ കമ്മിറ്റി അധ്യക്ഷപദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്ത്യയും കുവൈറ്റുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കുവൈറ്റ് മിനിസ്ട്രി ഏർപ്പെടുത്തിയ ഉന്നതതല ആരോഗ്യ പ്രതിനിധി സംഘത്തിലെ പ്രധാനിയായിരുന്നു ഡോ. ജോണി. കുവൈറ്റ് സർവകലാശാല മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവിയും ലഭിച്ചിട്ടുണ്ട്.
വിപിഎസ് ലേക്ഷോര് ആശുപത്രി മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മോളി ജോണിയാണു ഭാര്യ. മക്കൾ: ഡോ. വിനോ ജോൺ വർഗീസ് (യുഎസ്എ), ഡോ. അനിൽ ജോൺ മാണി(യുഎസ്എ), ഡോ. ആശ വികാസ് (യുകെ).



