കൊച്ചി: പറവൂരില്‍ കെ. സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആ പോസ്റ്റര്‍ സിപിഎമ്മുകാര്‍ കൊണ്ടുവച്ചതാകും എന്നാണ് സതീശന്‍ പറയുന്നത്. കെ സുധാകരന്‍ പറവൂരിലാണോ സീറ്റ് ചോദിച്ചത്, അങ്ങനെയാണെങ്കില്‍ മാറികൊടുക്കാമെന്ന് സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ. സുധാകരന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് എന്താണ് കുഴപ്പം. കണ്ണൂരിനെ പറ്റി അദ്ദേഹം വികാരഭരിതമായി പറഞ്ഞിരിക്കുന്നു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്‍റ് മണ്ഡലമാണത്. അദ്ദേഹം ഇന്നലെ പറഞ്ഞത് അദ്ദേഹമല്ല പോസ്റ്റ് ഇട്ടത് എന്നാണ്.

പറവൂരില്‍ അദ്ദേഹത്തിന് അനുകൂലമായി പോസ്റ്റര്‍ എങ്ങനെ വന്നുവെന്ന് അറിയില്ല. സിപിഎമ്മുകാര്‍ കൊണ്ടുവയ്ക്കുന്നതാകും. പറവൂരില്‍ പോസ്റ്റര്‍ വച്ചിട്ട് എന്താ കാര്യം. പറവൂരിലാണോ അദ്ദേഹം സീറ്റ് ചോദിച്ചത്. അങ്ങനെയാണെങ്കില്‍ ഞാന്‍ മാറി കൊടുക്കാമെന്ന് സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ എല്‍എഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തങ്ങളുടെ സ്ഥാനാര്‍ഥികള്‍ റെഡിയാണെന്നും സതീശന്‍ വ്യക്തമാക്കി. പല സ്ഥലത്തും സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. ആര് മത്സരിക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്.

കെപിസിസി അധ്യക്ഷൻ പറഞ്ഞതു പോലെ ആരും സ്വയം സ്ഥാനാര്‍ഥികള്‍ ആയി പ്രഖ്യാപിക്കണ്ട. പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ഥികള്‍. എംപിമാര്‍ മത്സരിക്കണ്ട കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ദേശീയ നേത്യത്വമാണ്. തങ്ങള്‍ക്ക് അതില്‍ അധികാരമില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.