നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു ഗൾഫിലേക്കും ഗൾഫിൽനിന്ന് കൊച്ചിയിലേക്കുമായി ഇന്നലെ 39 വിമാനങ്ങൾ സർവീസ് നടത്തി. ഗൾഫ് മേഖലയിലേക്ക് 21 വിമാനങ്ങൾ കൊച്ചിയിൽനിന്നു പുറപ്പെട്ടു. ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിലേക്കാണു വിമാനങ്ങൾ സർവീസ് നടത്തിയത്. ഇതിൽ അഞ്ചു വിമാനങ്ങൾ ദുബായിലേക്കും നാലു വിമാനങ്ങൾ അബുദാബിയിലേക്കുമാണ് സർവീസ് നടത്തിയത്.
18 വിമാനങ്ങൾ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നു കൊച്ചിയിലേക്ക് വന്നു. പ്രധാനമായും എയർ ഇന്ത്യ എക്സ്പ്രസ്, സൗദി എയർലൈൻസ്, ഒമാൻ എയർ, ഇത്തിഹാദ്, ഇൻഡിഗോ, ഗൾഫ് എയർ, എയർ അറേബ്യ എന്നീ വിമാനകമ്പനികളാണു സർവീസ് നടത്തിയത്. ഇറാൻ -ഇസ്രായേൽ സംഘർഷം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ വിമാനങ്ങൾ വന്നതും പോയതും ഇന്നലെയാണ്.



