ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയെ തുടർന്ന് ഇന്ധനവിലയിൽ കുതിപ്പുണ്ടായ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ വിമാന കമ്പനികൾ. പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയിലെ ടിക്കറ്റ് നിരക്ക് വർധന നിലവിൽ വന്നു.
425 രൂപ മുതൽ 2300 രൂപ വരെയാണ് ടിക്കറ്റ് നിരക്കിൽ വർധിപ്പിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കുള്ളിലും, ഇന്ത്യൻ സബ് കോണ്ടിനന്റിലും 425 രൂപയും, മിഡിൽ ഈസ്റ്റിൽ- 900 രൂപയും, തെക്ക് കിഴക്കൻ ഏഷ്യ, ചൈന എന്നിവിടങ്ങളിലേക്ക്- 1800 രൂപയും, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് 1800 രൂപയും, യൂറോപ്പിലേക്ക് 2300 രൂപയുമാണ് വർധിപ്പിച്ചത്.
അധിക നിരക്ക് ഈടാക്കിയതുമൂലമുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഇൻഡിഗോ പറഞ്ഞു. പ്രവർത്തന മേഖലയിലെ പെട്ടെന്നുള്ളതും പ്രധാനപ്പെട്ടതുമായ മാറ്റമാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് കമ്പനി ആവർത്തിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയും ഉചിതമായ സമയത്ത് ഉചിതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുകയും ചെയ്യുമെന്ന് ഇൻഡിഗോ എയർലൈനിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.



