ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം ശക്തമായ ബോംബാക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ദ്വീപിലെ എല്ലാ സൈനിക കേന്ദ്രങ്ങളും തകർക്കപ്പെട്ടുവെന്നും ഇറാന്റെ സുപ്രധാനമായ എണ്ണ പശ്ചാത്തല സൗകര്യങ്ങൾ അടുത്തതായി ലക്ഷ്യം വച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച സന്ദേശത്തിലാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ സൈനിക നീക്കങ്ങളിൽ ഒന്നാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചത്.

തന്റെ നിർദ്ദേശപ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (CENTCOM) മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോംബാക്രമണമാണ് നടത്തിയത്. ഇറാന്റെ ‘കിരീടരത്നം’ എന്ന് അറിയപ്പെടുന്ന ഖാർഗ് ദ്വീപിലെ എല്ലാ സൈനിക ലക്ഷ്യങ്ങളും പൂർണ്ണമായും നാമാവശേഷമാക്കിയതായി ട്രംപ് കുറിച്ചു.