ഇപ്പോൾ ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിലൊന്നാണ് ചെറുപ്പക്കാരിലെ കോളൻ കാൻസർ അഥവാ കുടലിലെ അർബുദം. സാധാരണഗതിയിൽ അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ് ഈ രോഗം കണ്ടുവരാറുള്ളതെങ്കിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുവാക്കളിൽ ഇതിന്റെ നിരക്ക് ഭയാനകമായി വർദ്ധിച്ചുവരികയാണ്.
അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അമ്പത് വയസ്സിൽ താഴെയുള്ളവരിലെ മരണകാരണങ്ങളിൽ പ്രധാനിയായി കോളൻ കാൻസർ മാറിയിരിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് മുൻതലമുറയെ അപേക്ഷിച്ച് ഇന്നത്തെ യുവാക്കളിൽ ഈ രോഗം ഇത്ര വേഗത്തിൽ പടരുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.
ടെക്സസ് സർവകലാശാലയിലെ ബയോ എഞ്ചിനീയർമാർ നടത്തിയ പുതിയ പഠനം ഈ നിഗൂഢതയുടെ മറുപടിയിലേക്ക് വിരൽ ചൂണ്ടുന്ന ചില നിർണ്ണായകമായ ഭൗതിക സൂചനകൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഗവേഷകർ കണ്ടെത്തിയ ഏറ്റവും വലിയ സവിശേഷത യുവാക്കളുടെ കോളൻ ടിഷ്യൂകൾ അഥവാ കുടലിലെ കോശങ്ങൾ അസാധാരണമാംവിധം കടുപ്പമുള്ളതാണ് എന്നതാണ്. സാധാരണയായി ഒരു വഴക്കമുള്ള ട്യൂബ് പോലെ പ്രവർത്തിക്കേണ്ട വൻകുടൽ, ചില കാരണങ്ങളാൽ കാഠിന്യമേറിയതായി മാറുന്നു. ഇതിനെ ‘ബയോമെക്കാനിക്കൽ ഫോഴ്സസ്’ എന്നാണ് ശാസ്ത്രജ്ഞർ വിളിക്കുന്നത്.
മുതിർന്ന രോഗികളെ അപേക്ഷിച്ച് യുവാക്കളിൽ ഈ കോശങ്ങൾ കൂടുതൽ കടുപ്പമുള്ളതായി കാണപ്പെടുന്നത് അർബുദ കോശങ്ങൾക്ക് വളരാനും വേഗത്തിൽ പടരാനും അനുയോജ്യമായ ഒരു സാഹചര്യം ഒരുക്കുന്നു. ഈ കാഠിന്യം വെറുമൊരു മാറ്റമല്ല മറിച്ച് രോഗം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരു ശാരീരിക അവസ്ഥയാകാമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.
കുടലിന്റെ ഭിത്തികളിൽ ഘടനാപരമായ ബലം നൽകുന്ന പ്രോട്ടീനാണ് കൊളാജൻ. എന്നാൽ യുവാക്കളിൽ ഈ കൊളാജന്റെ അളവ് അമിതമായി വർദ്ധിക്കുകയും അത് കോശങ്ങളെ നാരുകൾ നിറഞ്ഞതാക്കി മാറ്റുകയും ചെയ്യുന്നു. മുറിവുകൾ ഉണങ്ങുമ്പോൾ ഉണ്ടാകുന്ന തഴമ്പ് പോലെ കുടലിലെ കോശങ്ങൾ മാറുന്നത് അർബുദ കോശങ്ങളുടെ വളർച്ചയെ അഞ്ചിരട്ടി വേഗത്തിലാക്കുന്നു. മൈക്രോ ഇൻഡന്റേഷൻ ടെസ്റ്റിംഗിലൂടെ കോശങ്ങൾക്കിടയിലെ ഈ കാഠിന്യത്തെ ശാസ്ത്രജ്ഞർ അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ ‘ഫൈബ്രോട്ടിക്’ അവസ്ഥ എങ്ങനെ ഉണ്ടാകുന്നു എന്നത് ഇന്നും പഠനവിഷയമാണെങ്കിലും ശാരീരികമായ ഈ വ്യത്യാസമാണ് ചെറുപ്പക്കാരിലെ അർബുദം കൂടുതൽ അപകടകാരിയാക്കുന്നത്.
ജീവിതശൈലിയിലെ മാറ്റങ്ങൾ ഈ അവസ്ഥയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി സംശയിക്കപ്പെടുന്നു. നാരുകൾ കുറഞ്ഞ ആധുനിക ഭക്ഷണരീതി, സംസ്കരിച്ച മാംസങ്ങളിലെ നൈട്രേറ്റുകൾ, അമിതമായ മധുരം എന്നിവ കോശങ്ങളിൽ നീർവീക്കം അഥവാ ഇൻഫ്ലമേഷൻ ഉണ്ടാക്കുന്നു. കൂടാതെ പരിസ്ഥിതിയിലെ മൈക്രോ പ്ലാസ്റ്റിക്കുകൾ, രാസവസ്തുക്കൾ എന്നിവയും കുടലിന്റെ സ്വാഭാവിക മൃദുത്വം നഷ്ടപ്പെടുത്തുന്ന ഘടകങ്ങളാണ്. ലഹരി ശീലങ്ങളും വ്യായാമമില്ലായ്മയും ഇതിന്റെ ആക്കം കൂട്ടുന്നു. ഈ ഘടകങ്ങളെല്ലാം ചേർന്ന് കുടലിലെ കോശങ്ങളെ കൂടുതൽ ദൃഢമാക്കുകയും അത് അർബുദത്തിന് വിത്തുപാകുകയും ചെയ്യുന്നു.
ഈ പുതിയ കണ്ടെത്തൽ ചികിത്സാ രംഗത്ത് വലിയ വിപ്ലവത്തിന് വഴിയൊരുക്കും. കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുന്നതിന് പകരം കുടലിലെ കോശങ്ങളുടെ കാഠിന്യം കുറയ്ക്കാനുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ഇതിലൂടെ സാധിച്ചേക്കും. രോഗം വരുന്നതിന് മുൻപ് തന്നെ കോശങ്ങളിലെ കാഠിന്യം പരിശോധിക്കുന്നതിലൂടെ അർബുദ സാധ്യത മുൻകൂട്ടി തിരിച്ചറിയാൻ കഴിയുന്ന പരിശോധന രീതികൾ ഭാവിയിൽ നിലവിൽ വരും.



