പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിലെ സര്‍ജറി വിഭാഗത്തിൽ നോട്ടീസ് പതിച്ച സംഭവത്തിൽ ഡോക്ടര്‍ ശിവപ്രസാദിന് മെമ്മോ. ഡോ.ശിവപ്രസാദ് അടിയന്തരമായി മെമ്മോയ്ക്ക് മറുപടി നൽകണമെന്ന് ആശുപത്രി സൂപ്രണ്ട് എ. ഷാജി വ്യക്തമാക്കി.
ഡോക്ടര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും ആശുപത്രി സൂപ്രണ്ട് തള്ളി. ആശുപത്രിയിൽ എല്ലാവിധ സൗകര്യങ്ങൾ ഉണ്ടെന്നും ജീവനക്കാരുടെ കുറവില്ലെന്നും അദ്ദേഹത്തിന്റെ ഡിപ്പാർട്ട്മെന്റിൽ മാത്രം പത്തിലധികം സ്റ്റാഫുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. ഫാർമസി സൗകര്യം 24 മണിക്കൂറുമുണ്ട്. സജ്ജമായ തീവ്ര പരിചരണ വിഭാഗം മൂന്നെണ്ണമുണ്ട്.
പെയിന്റ് ഇളകിവീഴുന്ന സംഭവം പൂർണമായി പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. പെയിന്റ് രോഗികളുടെ മേലേക്ക് വീഴുന്നില്ല. എല്ലാ കാര്യങ്ങളും ബന്ധപ്പെട്ട വകുപ്പ് മേധാവിയെയും മന്ത്രിയെയും അടക്കം അറിയിച്ചിട്ടുണ്ട്. സ്വയം വിരമിക്കാൻ അപേക്ഷ നൽകിയ ആളാണ് ഡോക്ടർ ശിവപ്രസാദ് എന്നും തുടർനടപടിക്കായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറിലേക്ക് അയച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.



