ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമയെ മാറ്റണമെന്നും കേസ് നിഷ്പക്ഷമായ മറ്റൊരു ബെഞ്ചിന് കൈമാറണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. എഎപി നേതാക്കളായ മനീഷ് സിസോദിയ ഉൾപ്പെടെയുള്ള 22 പ്രതികളും ഈ ആവശ്യത്തിൽ ഒപ്പിട്ടിട്ടുണ്ട്.
നിലവിലെ ബെഞ്ചിൽ നിന്ന് തങ്ങൾക്ക് നീതി ലഭിക്കില്ലെന്നും ജസ്റ്റിസ് സ്വർണകാന്ത ശർമയ്ക്ക് പക്ഷപാതപരമായ നിലപാടാണുള്ളതെന്നും കെജ്രിവാൾ ആരോപിച്ചു.
അതിനാൽ കേസ് മറ്റൊരു ‘നിഷ്പക്ഷ’ ബെഞ്ച് പരിഗണിക്കണമെന്നാണ് ആവശ്യം. മദ്യനയക്കേസിൽ കെജ്രിവാൾ, സിസോദിയ ഉൾപ്പെടെയുള്ളവരെ വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ നൽകിയ അപ്പീൽ ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ചാണ് നിലവിൽ പരിഗണിക്കുന്നത്.



