ഇറാനുമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേലും അമേരിക്കയും എപ്പോൾ ഉചിതമെന്ന് കരുതുന്നുവോ അപ്പോൾ മാത്രമേ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ പറഞ്ഞു.

ഇസ്രായേൽ സന്ദർശിക്കുന്ന ജർമ്മൻ വിദേശകാര്യ മന്ത്രിയോടൊപ്പം ജെറുസലേമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷം വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് ഉറപ്പായി.

അനന്തമായ ഒരു യുദ്ധം ഇസ്രായേൽ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഇറാൻ ഉയർത്തുന്ന ദീർഘകാല ഭീഷണികൾ പൂർണ്ണമായും നീക്കം ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്നും ഗിദിയോൻ സാർ വ്യക്തമാക്കി. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ തകർക്കുക എന്നതാണ് ഇസ്രായേലിന്റെ പ്രധാന ലക്ഷ്യം.