ബംഗളൂരു: കർണാടകയിലെ മണ്ഡ്യയിൽ രണ്ട് വയസുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ദമ്പതികൾ ജീവനൊടുക്കി. ഹൊസ്കോട്ടെ സ്വദേശികളായ ദർശൻ, ദിവ്യശ്രീ എന്നിവരാണ് മരിച്ചത്.
മൂന്ന് വർഷം മുമ്പ് വിവാഹിതരായ ഇവർ കെആർ പേട്ടയിലെ ജയനഗറിലുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്. ഇരുവരും ജീവനൊടുക്കുന്നതിനു മുമ്പ് കുഞ്ഞിന്റെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. കുഞ്ഞിന്റെ ബോധം മറഞ്ഞതോടെ മരിച്ചുവെന്നു കരുതിയ ദമ്പതികൾ ഉടൻതന്നെ തൂങ്ങി മരിക്കുകയായിരുന്നു.
അബോധാവസ്ഥയിലായ കുഞ്ഞിനെ ബന്ധുക്കളാണ് പിന്നീട് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ കുഞ്ഞ് ചികിത്സയിലാണ്.
ദമ്പതികളെ ആത്മഹത്യയിലേക്കു നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമാല്ലെങ്കിലും കുടുംബപ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



