കാസർഗോഡ്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് കെ. സുന്ദര. കെ. സുരേന്ദ്രനെതിരെ വീണ്ടും മത്സരിക്കാനെത്തുന്ന സാഹചര്യത്തിലാണ് താൻ വീണ്ടും മത്സരിക്കുന്നതെന്നും സുന്ദര പറഞ്ഞു.
താൻ വീണ്ടും മത്സരിക്കണമെന്ന് നാട്ടുകാർ അഭ്യർഥിച്ചതായും സുന്ദര പറഞ്ഞു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രൻ കെ. സുന്ദരയ്ക്ക് കോഴ നൽകി എന്നായിരുന്നു ആരോപണം.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കെ. സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായ കെ സുരേന്ദ്രന് 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്.
അതേസമയം മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ സ്ഥാനാർഥിയായി വന്നതിന് പിന്നാലെ കാസർഗോട്ടെ ബിജെപിയിൽ ഭിന്നത രൂക്ഷമായി. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ആവശ്യപ്പെട്ടു. കെ. സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് എം.എൽ. അശ്വിനിയുടെ പരാതി.



