സംസ്ഥാനവ്യാപകമായി മദ്യത്തിന്റെ പ്ലാസ്റ്റിക് കാലിക്കുപ്പി ശേഖരിക്കാനുള്ള ബവ്കോയുടെ നീക്കം പാളി. ജനുവരി മുതൽ സംസ്ഥാനത്തെ എല്ലാ ബവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലും ‘ഡിപ്പോസിറ്റ് റീഫണ്ട് സ്കീം’ നടപ്പാക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും ഈ പദ്ധതി എങ്ങുമെത്തിയില്ല. കൺസ്യൂമർഫെഡ് എതിർത്തതും കുപ്പി ശേഖരണത്തിന് ടെൻഡർ വിളിച്ചിട്ട് അനുയോജ്യമായ കമ്പനിയെ കണ്ടെത്താതെ വന്നതുമാണ് പദ്ധതിക്ക് പ്രധാന തടസ്സമായതെന്നാണ് വിവരം.

തിരുവനന്തപുരത്തെയും കണ്ണൂരിലുമായി 20 ഔട്ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ പദ്ധതിയാണ് സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ബവ്കോ ശ്രമിച്ചത്. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം വാങ്ങുമ്പോൾ 20 രൂപ നിക്ഷേപമായി അധികം വാങ്ങുകയും ഈ കുപ്പി ഇതേ ഔട്ട്‌ലെറ്റിൽ തിരിച്ചെത്തിക്കുമ്പോൾ 20 രൂപ തിരിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് ഈ പുതിയ പദ്ധതി. ഏത് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങുന്ന കുപ്പിയും ഏത് ഔട്ട്‌ലെറ്റിലും തിരിച്ചുകൊടുക്കാമെന്ന ഇളവോടെയായിരുന്നു പദ്ധതി സംസ്ഥാന വ്യാപകമാക്കാൻ ഒരുങ്ങിയത്.

കാലിക്കുപ്പികൾ തിരിച്ചെടുക്കാനും 20 രൂപ നിക്ഷേപത്തുക ഉപയോക്താവിന് തിരിച്ചു നൽകാനും ഏജൻസിയെ കണ്ടെത്താൻ ബവ്കോ ടെൻഡർ വിളിച്ചിരുന്നു. ഏജൻസി ഔട്ട്‌ലെറ്റുകളിൽ ഓട്ടമാറ്റിക് ബോട്ടിൽ കലക്ഷൻ മെഷീൻ സ്ഥാപിച്ച് ഒരു ജീവനക്കാരനെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കണമെന്നായിരുന്നു പ്രധാന വ്യവസ്ഥ. 20 രൂപ നിക്ഷേപത്തുക ബവ്കോയുടെ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുകയും, ഉപയോക്താവിന് 20 രൂപ തിരിച്ചു നൽകേണ്ടത് ഏജൻസിയുമാണ്.

ഈ ആവശ്യത്തിനായി 10 കോടി രൂപ രണ്ട് ഘട്ടമായി ഏജൻസിക്ക് മുൻകൂറായി ബവ്കോ നൽകുമെന്നും ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഇതുവരെ അനുയോജ്യമായ ഒരു ഏജൻസിയെ കണ്ടെത്താനായില്ല. പ്ലാസ്റ്റിക് കുപ്പി ശേഖരണവും അധികതുക ഈടാക്കലും ഭാവിയിൽ പൊല്ലാപ്പാകുമെന്ന് കണ്ട് കൺസ്യൂമർഫെഡ് ഈ പദ്ധതിയിൽ നിന്ന് പിന്തിരിയുകയും ചെയ്തു.

സംസ്ഥാനത്തെ 20 ഔട്ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ പദ്ധതി നടക്കുന്നുണ്ടെങ്കിലും ഒരാൾ തന്നെ ചാക്കുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ എത്തിക്കുന്നത് ജീവനക്കാർക്ക് വലിയ പ്രതിസന്ധിയായിട്ടുണ്ട്. ബവ്കോ ഔട്ട്‌ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങിയിറങ്ങുന്നവരിൽ നിന്ന് പിരിവെടുത്തു പണമുണ്ടാക്കി മദ്യം വാങ്ങുന്നവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇവർ ഇപ്പോൾ ഉപയോക്താക്കളിൽ നിന്ന് പണപ്പിരിവ് എടുക്കുന്നതിന് പകരം ഈ ഡിപ്പോസിറ്റ് സ്റ്റിക്കറുകൾ ശേഖരിച്ച്, വേറെ കുപ്പികളിൽ ഒട്ടിച്ച് ഇതേ ഔട്ട്‌ലെറ്റിൽ നൽകുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ളവരാണ് ചാക്കുനിറയെ കുപ്പികളുമായി ഔട്ട്‌ലെറ്റുകളിൽ എത്തുന്നത്. ഇത് ഔട്ട്‌ലെറ്റുകളുടെ സുഗമമായ നടത്തിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.