പശ്ചിമേഷ്യൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ വൻതോതിലുള്ള വ്യോമാക്രമണത്തിൽ അതൃപ്തി പരസ്യമാക്കി അമേരിക്ക.
ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ വ്യാപ്തി കണ്ട് ഞെട്ടിയ അമേരിക്കൻ ഭരണകൂടം “എന്തിനായിരുന്നു ഇത്ര വലിയ സാഹസം (WTF)?” എന്ന കർക്കശമായ സന്ദേശമാണ് ഇസ്രായേലിന് കൈമാറിയതെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ച ശേഷം ഇരു സഖ്യകക്ഷികളും തമ്മിലുണ്ടാകുന്ന ആദ്യത്തെ പ്രധാന അഭിപ്രായ വ്യത്യാസമാണിത്.
ശനിയാഴ്ച ടെഹ്റാനിലെ മുപ്പതോളം എണ്ണ സംഭരണശാലകൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ആക്രമണത്തിന് മുൻപ് ഇസ്രായേൽ സൈന്യം അമേരിക്കയെ വിവരമറിയിച്ചിരുന്നുവെങ്കിലും ഇത്ര വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വാഷിംഗ്ടൺ പ്രതീക്ഷിച്ചിരുന്നില്ല.
എണ്ണ സംഭരണശാലകൾ കത്തിയെരിയുന്നത് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമാകുമെന്നും ഇത് ഇറാന്റെ ഭരണകൂടത്തിന് അനുകൂലമായ പൊതുവികാരം രാജ്യത്തുണ്ടാക്കുമെന്നും അമേരിക്ക ഭയപ്പെടുന്നു. “ഇതൊരു നല്ല ആശയമാണെന്ന് ഞങ്ങൾ കരുതുന്നില്ല” എന്ന് ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.



