വർക്കല: തിരുവനന്തപുരം വർക്കലയിൽ പിരിഞ്ഞുതാമസിച്ചിരുന്ന ഭാര്യയെ കാറിനുള്ളിൽ വച്ച് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. മകനെ കാട്ടി തരാമെന്ന് വാഗ്ദാനം ചെയ്താണ് യുവതിയെ ഭർത്താവ് തന്ത്രപരമായി കാറിനുള്ളിൽ കയറ്റിയത്.
തുടർന്ന് യുവതിയെ വാഹനത്തിനുള്ളിൽ വച്ച് മർദിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഭർത്താവ് സിജു സോമനെതിരെ പോലീസ് കേസെടുത്തു. ഡോറുകളും വിൻഡോ ഗ്ലാസുകളും ലോക്ക് ചെയ്ത ശേഷമായിരുന്നു പ്രതി യുവതിയെ മർദിച്ചത്. ഇതിനിടെ ഇയാൾ യുവതിയുടെ വായിൽ തുണിയും തിരികിയിരുന്നു.
കുഞ്ഞിനെ കാണിക്കാമെന്ന് അറിയിച്ചതനുസരുിച്ച് യുവതി മകന് നൽകാൻ ഭക്ഷണവുമായി മറ്റൊരു വാഹനത്തിലാണെത്തിയത്. വഴിയരികിൽ നിന്ന് ഭക്ഷണം നൽകുന്നതെങ്ങനെയെന്ന് ചോദിച്ച് ഇയാൾ യുവതിയെ കാറിൽ കയറ്റുകയായിരുന്നു.
ഡോറുകൾ ലോക്ക് ചെയ്തതോടെ യുവതിക്ക് മറ്റാരുടെയും സഹായം തേടാനോ രക്ഷപ്പെടാനോ സാധിച്ചില്ല. റോഡരികിൽ കാർ നിർത്തിയിട്ടിരിക്കുന്നതിനെ തുടർന്ന് നാട്ടുകാർ ഡോർ തുറക്കാൻ ആവശ്യപ്പെട്ടതോടെ പ്രതി കാർ മുന്നോട്ടെടുത്തു.
ഇതോടെ കൂടുതൽ നാട്ടുകാരെത്തി വാഹനം തടഞ്ഞു. യുവാവ് ഡോർ തുറന്നതോടെ യുവതി പുറത്തേക്ക് ചാടുകയായിരുന്നു. യുവതിക്ക് കഴുത്തിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.



