ഉക്രൈനിൽ തുടരുന്ന റഷ്യൻ അധിനിവേശത്തിനിടയിൽ നൂറുകണക്കിന് ക്രിസ്ത്യൻ ദൈവാലയങ്ങളും മതപരമായ കെട്ടിടങ്ങളും തകർക്കപ്പെട്ടതായി അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയായ ഐ.സി.സി റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം ആത്മീയ കേന്ദ്രങ്ങളെയും സാംസ്കാരിക പൈതൃകങ്ങളെയും ലക്ഷ്യം വയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റഷ്യൻ അധിനിവേശം ആരംഭിച്ചതുമുതൽ ഏകദേശം 500-ലധികം മതപരമായ കെട്ടിടങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെട്ടു. ഇതിൽ കത്തോലിക്കാ, ഓർത്തഡോക്സ് ദൈവാലയങ്ങളും പ്രൊട്ടസ്റ്റന്റ് പള്ളികളും സെമിനാരികളും ഉൾപ്പെടുന്നു. റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ കത്തോലിക്കാ സഭയ്ക്കും മറ്റ് ക്രിസ്ത്യൻ വിഭാഗങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വൈദികരെ തടങ്കലിൽ വെക്കുന്നതായും ആരാധനകൾ തടസ്സപ്പെടുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു.
യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ച മരിയുപോൾ പോലുള്ള നഗരങ്ങളിലെ പുരാതന ദൈവാലയങ്ങൾ ബോംബാക്രമണത്തിൽ നാമാവശേഷമായി. ജനങ്ങൾ അഭയം പ്രാപിച്ചിരുന്ന പള്ളികൾക്ക് നേരെയും ആക്രമണമുണ്ടായതായി ഐ.സി.സി വ്യക്തമാക്കുന്നു. ഉക്രൈനിലെ ഈ സാംസ്കാരിക വംശഹത്യ അന്താരാഷ്ട്ര സമൂഹം ഗൗരവമായി കാണണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.



