ടെഹ്റാൻ: എട്ടാം നാളും തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാനിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 1332 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ മേഖലകളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകർത്തു എന്നും റിപ്പോർട്ടുകളുണ്ട്.
ടെഹ്റാൻ അടക്കമുള്ള മേഖലകളിൽ വൻ സ്ഫോടനമാണ് ഉണ്ടായത്. ലെബനോനിലും മരണം 217 കടന്നതായാണ് റിപ്പോർട്ട്. അതേസമയം തെക്കൻ ഇസ്രയേലിൽ ഇറാനും മിസൈൽ ആക്രമണം നടത്തി. തലസ്ഥാന നഗരമായ ടെൽ അവീവിൽ അടക്കം നടത്തിയ ആക്രമണം പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. പലയിടത്തും മിസൈൽ അവശിഷ്ടം പതിച്ച് തീപിടിത്തം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.
യുദ്ധത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് അമേരിക്കയും വ്യക്തമാക്കുകയാണ്. ഇറാൻ നിരുപാധികം കീഴടങ്ങാതെ ഒത്തുതീർപ്പിനില്ലെന്ന് പറഞ്ഞ പ്രസിഡന്റ് ട്രംപ് യുഎസ് ആയുധ ശേഖരം വിശാലമാക്കാൻ പോകുന്നു എന്ന പ്രഖ്യാപനമാണ് നടത്തിയത്.
ആധുനിക ആയുധങ്ങളുടെ നിർമാണം നാലിരട്ടിയായി വർധിപ്പിക്കാൻ പ്രതിരോധ നിർമാണ കമ്പനികളുമായി ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ ഡ്രോൺ ആക്രമണങ്ങളിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി അമേരിക്കയുടെ ആന്റി-ഡ്രോൺ സംവിധാനം ‘മെറോപ്സ്’ ഉടൻ മിഡിൽ ഈസ്റ്റ് മേഖലയിൽ വിന്യസിക്കുമെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.



