കൊച്ചി: അങ്കമാലിയിൽ ബിരുദ വിദ്യാർഥിനിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ. സിറിയക് ജോർജിനെ കോടതി റിമാൻഡ് ചെയ്തു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് സിറിയക് ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കുറ്റകരമായ നരഹത്യക്കേസാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിൽ ലഭിക്കാനുള്ള നടപടി പോലീസ് ആരംഭിച്ചു.
അങ്കമാലി മോർണിംഗ് സ്റ്റാർ കോളജിലെ ബിരുദ വിദ്യാർഥിനിയായിരുന്ന ജാസ്ലിയായെ കഴിഞ്ഞ 28നാണ് സിറിയക് ഓടിച്ച കാറിടിച്ചത്. പാർട്ടൈം ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങും വഴിയാണ് സംഭവം.
റോഡിൽ രക്തംവാർന്ന് കിടന്ന വിദ്യാർഥിനിയെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച ജാസ്ലിയ മരിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ സിറിയക് ജോർജിനെ വെള്ളിയാഴ്ചയാണ് വാഗമണ്ണിലെ റിസോർട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.



