സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നിലപാടുകളിലും പ്രവർത്തന ശൈലിയിലും പാർട്ടിക്കുള്ളിൽ കടുത്ത അസംതൃപ്തി പുകയുന്നു. വിഭാഗീയത പരിഹരിക്കുന്നതിലും മുതിർന്ന നേതാക്കളെ ഒപ്പം നിർത്തുന്നതിലും പരാജയപ്പെട്ട ‘നിഷ്ക്രിയനായ’ സെക്രട്ടറിയാണ് ഗോവിന്ദനെന്ന ആരോപണമാണ് ഒരു വിഭാഗം ഉയർത്തുന്നത്.

തളിപ്പറമ്പ് മണ്ഡലത്തിൽ എം വി ഗോവിന്ദൻ ഒഴിഞ്ഞ സീറ്റിൽ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതാണ് ഏറ്റവും പുതിയ വിവാദം. ‘താനൊഴിഞ്ഞാൽ ഭാര്യ’ എന്ന ഈ ശൈലി സി പി എം അണികൾക്കിടയിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഗോവിന്ദൻ്റെ ജന്മനാടായ മോറാഴയിൽ നിന്നുപോലും പ്രതിഷേധം ഉയരുന്നുണ്ടെന്നാണ് വിവരം. മറ്റ് യോഗ്യരായ പേരുകൾ പരിഗണിക്കാതെ തന്റെ പദവി ഉപയോഗിച്ച് ഭാര്യയെ സ്ഥാനാർത്ഥിയാക്കിയെന്ന എതിർവാദം പാർട്ടി ഗ്രാമങ്ങളിൽ ശക്തമാണ്. തളിപ്പറമ്പിൽ ശ്യാമളയുടെ ഭൂരിപക്ഷം കുറഞ്ഞാൽ അതിന് മറുപടി പറയേണ്ടി വരിക എം വി ഗോവിന്ദൻ മാത്രമായിരിക്കും.

മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിഭാഗീയതകൾ മറികടന്ന് എല്ലാവരെയും കൂട്ടിയിണക്കി കൊണ്ടുപോയപ്പോൾ, ഗോവിന്ദന് അതിന് സാധിക്കുന്നില്ല എന്നതാണ് പ്രധാന വിമർശനം. ആലപ്പുഴയിൽ ജി സുധാകരൻ പാർട്ടി വിടാൻ കാരണമായത് സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ അനാവശ്യ പ്രതികരണങ്ങളാണെന്ന് വിലയിരുത്തുന്നു. അയിഷ പോറ്റി, എസ് രാജേന്ദ്രൻ എന്നിവരുടെ പടിയിറക്കത്തിലും പാലക്കാട്ടെ പി കെ ശശിയുടെ വിമത നീക്കത്തിലും സംസ്ഥാന നേതൃത്വം പുലർത്തിയ നിസംഗത പാർട്ടിയെ തളർത്തിയതായും ആരോപണമുണ്ട്. അച്ചടക്ക ലംഘനം നടത്തിയ പി കെ ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയെങ്കിലും കെ ടി ഡി സി ചെയർമാൻ പദവിയിൽ നിലനിർത്തിയത് പാർട്ടിയിൽ വലിയ അമർഷമുണ്ടാക്കി.

മട്ടന്നൂരിൽ നിന്ന് കെ കെ ശൈലജയെ മാറ്റിയതിന് പിന്നിൽ എം വി ഗോവിന്ദൻ്റെയും മുഖ്യമന്ത്രിയുടെയും വ്യക്തിപരമായ താല്പര്യങ്ങളുണ്ടെന്ന ആക്ഷേപം ശക്തമാണ്. ടേം വ്യവസ്ഥ ശൈലജയ്ക്ക് മാത്രം ബാധകമാക്കിയതിനെതിരെ അവർ സെക്രട്ടേറിയറ്റിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഒടുവിൽ കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിലാണ് അവർക്ക് പേരാവൂർ സീറ്റ് നൽകിയത്. ഇത്തരത്തിൽ മുതിർന്ന നേതാക്കളെ ഒതുക്കാനുള്ള നീക്കങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക അണികൾക്കുണ്ട്. തുടർഭരണം ലഭിച്ചില്ലെങ്കിൽ സംസ്ഥാന സെക്രട്ടറിയുടെ കസേര തെറിക്കുമെന്ന സൂചനകൾ നിലനിൽക്കെ, തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷവും പാർട്ടിക്കുള്ളിലെ ഐക്യവും എം വി ഗോവിന്ദന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.